Saturday, August 16

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു.

അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് മുന്നോട്ട് പോയത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

error: Content is protected !!