ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകൾ അമൂല്യം : ഡോ. ഹുസൈന്‍ മടവൂര്‍

ചിന്തകൊണ്ടും പ്രതിഭാവിലാസം കൊണ്ടും  ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിതനായ ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി ഇന്ത്യ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ അത്ഭുതമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും  മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവകുപ്പും റാബ്വിത്വ-അല്‍-അദബ്-അല്‍-ഇസ്ലാമി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബി ഭാഷക്ക് ഇന്ത്യ നല്‍കിയ മികച്ച സംഭാവനയാണ്  ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി. വശ്യ സുന്ദരമായ അറബി ഭാഷയില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ അറബ് ലോകത്തിന്റെ അംഗീകാരം നേടിയവയാണ്. മാനവികതയും സാഹിത്യവും സംസ്‌കാരവും ചരിത്രവും ധൈഷണിക തലത്തില്‍ സമന്വയിപ്പിച്ച ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ചിന്തകള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുവെന്നത് ആ ചിന്തകളുടെ കാലിക പ്രസക്തിയാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അബുല്‍ അലി നദ്‌വിയുടെ ചിന്തകളും രചനകളും സമകാലിക ലോകത്തും ഏറെ പ്രസക്തമാണെന്ന് റാബ്വിത്വ-അല്‍-അദബ്-അല്‍-ഇസ്ലാമി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് എം.എം. നദ്‌വി പറഞ്ഞു. സർവകലാശാലാ അറബി പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ്, ഡോ. ഇ. അബ്ദുല്‍ മജീദ്, റാബ്വിത്വ-അല്‍-അദബ്-അല്‍-ഇസ്ലാമി കേരള ചാപ്റ്റര്‍ സെക്രട്ടറി യൂസുഫ് നദ്‌വി, ഇഖ് റാമുല്‍ ഹഖ് നദ്‌വി, ഡോ. ഇസ്സുദ്ധീന്‍ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.

സെമിനാറില്‍ 26-ന് ഉച്ചക്ക് 2 മണിക്ക്  ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ്‌വി തുടങ്ങിയവര്‍ സംസാരിക്കും. ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച ‘സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. 

error: Content is protected !!