പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും.

കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ചിത്രങ്ങള്‍ കിട്ടിയവര്‍ കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയും പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്തു.

സ്‌കൂളില്‍ പോകാന്‍ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് 4 പേര്‍ അറസ്റ്റിലാകുന്നത്. 2022 ജൂണ്‍ മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

error: Content is protected !!