
പൊന്നാനി : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിനൊടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ജലറാണിയും
മൈനർ വിഭാഗത്തിൽ യുവരാജയും ജലരാജാക്കൻമാരായി.
മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കല്ലിക്കാടനും കെട്ടു കൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവൻ രണ്ടാ സ്ഥാനത്തും നാട്ടുകൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി.
ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത യുവ സിനിമാ താരം ഷെയ്ൻ നിഗം നിർവഹിച്ചു. 17 മേജര്‍ വള്ളങ്ങളും 20 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 37 വള്ളങ്ങളാണ്
ജലമേളയില്‍ പങ്കെടുത്തത്. മത്സരത്തിന്റെ ഫ്ലാഗ് ഓഫ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ചു. കെ. പി. നൗഷാദലി എം.എൽ.എ.അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ., പൊന്നാനി നഗരസഭ ചെയർപേഴ്‌സൺ സി. വി. സുധ, വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഷ്ഹർ പെരുമുക്ക്, കെ.പി.മെഹറുന്നീസ, സുലൈഖ റസാഖ്, ഷാഹിന റഫീഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശ്രീജിത്ത് (മാറഞ്ചേരി), ശാന്തിനി രവീന്ദ്രനാഥ് (നന്നംമുക്ക്), അബൂബക്കർ സിദ്ദീഖ് (തവനൂർ), വത്സലകുമാർ (പെരുമ്പടപ്പ്), എ എം.വി.ഷാജിമോൾ (വട്ടംകുളം), ഖദീജത്ത് നൗഫൽ (വെളിയങ്കോട്), കെ.ടി.ബിന്ദു (എടപ്പാൾ), ആസിയ ഇബ്രാഹിം (ആലംകോട്), മുഹ്സിന സിറാജ് (കാലടി) എന്നിവരും പൊന്നാനി നഗരസഭയിലെ വിവിധ വാർഡ് പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. എ.ഡി.എം. പി.ഒ. സാദിഖ് സ്വാഗതവും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. കെ.പി. നൗഷാദലി ചെയർമാനായും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് ജനറൽ കൺവീനറായും മലപ്പുറം ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര ജോയിന്റ് കൺവീനറായുമുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന് ആവേശകരമായ പരിസമാപ്തി
ബിയ്യം കായലിന്റെ ഓളവും തീരവും ആവേശത്തിരയിളക്കിയ വള്ളം കളി മത്സരം കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിയാളുകൾ.
പൊന്നാനിയിലെ ഓണം വാരാഘോഷത്തിന് പരിസമാപ്തി കുറിച്ചെത്തിയ ബിയ്യം കായൽ വള്ളം കളി മത്സരത്തിൽ 17 മേജര്‍ വള്ളങ്ങളും 20 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 37 വള്ളങ്ങളാണ്
ഇത്തവണ മാറ്റുരച്ചത്.
മത്സരത്തിന്റെ മുന്നോടിയായി ജലഘോഷയാത്രയും നടന്നിരുന്നു. ആഗസ്റ്റ് 21 ന് തൃശൂർ വടക്കുംനാഥൻ സംഘത്തിന്റെ പുലികളി അവതരണത്തോടെ ആരംഭിച്ച വാരാഘോഷത്തിൽ വിവിധ ദിവസങ്ങളിലായി ഓണാഘോഷ വിളംബര സൈക്ലിങ് ഷോ, ക്രോസ് കൺട്രി മത്സരം, കളരിപ്പയറ്റ് പ്രദർശനം, ഗസൽ സന്ധ്യ, പ്രദർശന നീന്തൽ, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറിയിരുന്നു.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്.
ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
മേജർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജലറാണിക്കുള്ള സമ്മാന വിതരണം കെ. പി. നൗഷാദലി എം.എൽ.എ നിർവഹിച്ചു. മൈനർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യുവരാജ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലിൽ നിന്നും സമ്മാനം ഏറ്റു വാങ്ങി. മേജർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15000 രൂപയുമാണ് സമ്മാനത്തുക. മൈനർ വിഭാഗത്തിൽ 12500, 10000, 7500 എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചത്. മേജർ വിഭാഗത്തിൽ പങ്കെടുത്ത 17 വള്ളങ്ങൾക്കും 27000 രൂപയും മൈനർ വിഭാഗത്തിലെ 20 വള്ളങ്ങൾക്ക് 11000 രൂപയും പ്രോത്സാഹന സമ്മാനത്തുകയായി ലഭിച്ചു.