ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം ; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു.

മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പണിമുടക്ക് തീരുമാനിച്ചത്. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്റെ നിലപാട്. സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനായിരുന്നു വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍, ചര്‍ച്ചയില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗതാഗത വകുപ്പ് ‘മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ സ്റ്റിക്കര്‍ പതിക്കാനുള്ള തീരുമാനമെടുത്തത്. മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഡ്രൈവറുടെ സീറ്റിനു പുറകിലായി യാത്രക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ പതിക്കണമെന്നായിരുന്നു നിര്‍ദേശം.

error: Content is protected !!