പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം നല്‍കിയത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ സ്വാധീനത്തില്‍ കേസില്‍ നിന്ന് ഒഴിവായെന്നായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏത് സാഹചര്യത്തിലാണ് അന്‍വറിനെ കേസില്‍ നിന്നും ഒഴിവാക്കിയതെന്നാണ് പരിശോധിക്കേണ്ടത്.

error: Content is protected !!