
നിലമ്പൂർ : കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ നിലമ്പൂർ യാത്ര ജനപ്രിയമാകുന്നു .3 മാസത്തിനിടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിലെത്തിയത് 2,500 വിനോദ സഞ്ചാരികൾ . ഈ വർഷം ഫെബ്രുവരി 16 ന് കണ്ണൂരിൽ നിന്നാണ് ബജറ്റ് ടൂറിസത്തിൽ നിലമ്പൂരിലേക്ക് ആദ്യമായി സഞ്ചാരികളെ കൊണ്ടുവന്നത് . കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, നോർത്ത് ഡിഎഫ്ഒ പി കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരെയും മധുരം നൽകി വരവേറ്റു .
ലോകത്ത് ഏറ്റവും പഴക്കമേറിയ തേക്ക് തോട്ടത്തിന്റെ ഭാഗമായ കനോലി പ്ലോട്ട് , ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായ ചന്തക്കുന്ന് ഡിഎഫ്ഒ ബംഗ്ലാവ് , ആകാശ നടപ്പാത , തേക്ക് മ്യൂസിയം , ആഢ്യൻപാറ വെള്ളച്ചാട്ടം , വൈദ്യുതി നിലയം , മിനി ഊട്ടി എന്നറിയപ്പെടുന്ന ഊരകം എന്നിവിടങ്ങൾ സന്ദർശിച്ചാണ് സംഘം മടങ്ങിയത് .നിലമ്പൂരിന്റെ ആതിഥ്യ മര്യാദയും , കൺകുളിർക്കുന്ന രമണീയ കാഴ്ചകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അവർ പങ്കുവെച്ചു . തുടർന്നിങ്ങോട്ട് കണ്ണൂർ , കാഞ്ഞങ്ങാട്, എറണാകുളം , വൈക്കം എന്നീ ഡിപ്പോകളിൽ നിന്ന് സഞ്ചാരികളുമായി ബസുകൾ വരവായി . കെസ്ആർടിസി ബജറ്റ് ടൂറിസത്തിൽ സഞ്ചാരികളെത്താൻ തുടങ്ങുന്നത് നിലമ്പൂരിൽ വ്യാപാര മേഖലക്ക് ഉൾപ്പെടെ ഉണർവ്വ് പകർന്നു .