നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി : പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുമുന്നണിക്കു നിലമ്പൂരില്‍ വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അന്‍വര്‍ ഇടത് മുന്നണിയെ വഞ്ചിച്ചു. അന്‍വര്‍ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അന്‍വര്‍. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അന്‍വര്‍ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യമിടുന്ന വന്‍കുതിപ്പിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കുകയെന്നും ഗോവിന്ദന്‍ പറഞ്ഞു.

error: Content is protected !!