Wednesday, March 25

വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.

ജില്ലയിലാകെ 3,682 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 80 വനിതാ സൗഹൃദ ബൂത്തുകളും 48 മാതൃകാ പോളിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ ഭിന്നശേഷിക്കാരാണ് നിയന്ത്രിക്കുക. 15 ഇടങ്ങളിലായി 43 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 5172 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 10344 പോളിങ് ഓഫീസര്‍മാരുമടക്കം 20,688 പോളിംഗ് ഉദ്യോഗസ്ഥരെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുത്തു. 29നാണ് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 24 മുതല്‍ 28 വരെ നടക്കും. ഗ്രൂപ്പ് പരിശീലനം മാര്‍ച്ച് 31 ന് നിശ്ചയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലും ഒമ്പത് വീതം ആകെ 144 ഫ്‌ളയിങ് സ്‌ക്വാഡുകളും 144 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. 32 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളും ജില്ലയിലുണ്ട്. ഇതുകൂടാതെ ആറ് പൊതു നിരീക്ഷകരും നാല് ചെലവ് നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനും ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ബി.എസ്.എഫിന്റെ രണ്ട് കമ്പനികള്‍ നിലവില്‍ ജില്ലയിലുണ്ട്. ഏഴ് കമ്പനികള്‍ കൂടി ഉടന്‍ എത്തും.

4,603 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വോട്ടെടുപ്പിനായി സജ്ജമാണ്. ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. 4,971 വിവിപാറ്റുകളും തയ്യാറായിട്ടുണ്ട്. 13 ഇടങ്ങളിലായി 16 വിതരണ – സ്വീകരണ കേന്ദ്രങ്ങളും ഏഴ് ഇടങ്ങളിലായി 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ലഭിച്ചത് 216 നാമനിര്‍ദ്ദേശ പത്രികകളാണ് ഇതില്‍ 137 എണ്ണം സാധുവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!