ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഇനി കുറച്ച് വിയര്‍ക്കേണ്ടി വരും ; നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍ ഇനി കുറച്ച് ബുദ്ധിമുട്ടിലാകും. നേരത്തെ പോലെ അത്ര എളുപ്പം ഇനി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. നിരവധി മാറ്റങ്ങളാണ് കൊണ്ടു വരാന്‍ പോകുന്നത്.

ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പാസാകാന്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ മതിയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാണ് പാര്‍ക്കിംഗ് റിവേഴ്സ് എടുക്കുക. ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസന്‍സ് നല്‍കില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തും.

എല്ലാ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംസാരവും സഭ്യമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യും. ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

error: Content is protected !!