താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം ; തുടരന്വേഷണത്തിന് പൊലീസ് സംഘം മുംബൈയിലേക്ക്, ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

താനൂര്‍ : താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക് പോകാന്‍ തീരുമാനം. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.

അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കുട്ടികള്‍ നിലവില്‍ മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കുട്ടികളുമായി സംസാരിച്ചതില്‍ അവര്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ് വേണമെന്ന് പൊലീസിനു ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിങ് നല്‍കിയതിനുശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയുള്ളുവെന്ന് പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകല്‍, പോക്‌സോ ആക്ട് പ്രകാരമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മുംബൈയില്‍ നിന്നു മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിട്ട രണ്ടു പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാള്‍. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് റഹിം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോള്‍ റഹിം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്നു പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. താനൂരില്‍നിന്നു കാണാതായ പെണ്‍കുട്ടികളുമായി ഇന്നലെ ഉച്ചയോടെയാണ് പൊലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.

error: Content is protected !!