നടിക്കെതിരായ ലൈംഗികാതിക്രമ കേസ് ; മുകേഷ് അറസ്റ്റില്‍

സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു.

കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. രാവിലെ അഭിഭാഷകന് ഒപ്പമാണ് മുകേഷ് എത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയയ്ക്കും.

ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.

error: Content is protected !!