രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ തിരൂര്‍ സ്വദേശി അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു.

error: Content is protected !!