ഇനി ഓരോ മാസവും ബില്‍, ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്താം ; കറണ്ട് ബില്ലില്‍ അടിമുടി മാറ്റവുമായി കെഎസ്ഇബി

തിരുവനന്തപുരം : കറണ്ട് ബില്ലില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ കെഎസ്ഇബി. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യവും സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തി ഉടന്‍ പേയ്‌മെന്റ് നടത്തുന്നതും താമസിയാതെ നിലവില്‍ വരുത്താനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്.

200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. പക്ഷെ ഇതെങ്ങനെ നടപ്പാക്കാം എന്നതിനെ കുറിച്ച് വിവിധ മാര്‍ഗങ്ങളാണ് കെ എസ് ഇബി പരിഗണിക്കുന്നത്.

നിലവില്‍ ഒരു മീറ്റര്‍ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ എസ് ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്റെ ഇരട്ടി ചെലവ് വരും. സ്‌പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കണം. ഈ സാഹചര്യത്തില്‍, ചെലവ് കുറക്കാന്‍ ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റര്‍ റീഡിംഗിന് സൗകര്യം ഏര്‍പ്പെടുത്താനാണ് ആദ്യ ആലോചന. അതാത് സെക്ഷന്‍ ഓഫീസുകളില്‍ വിവരം കൈമാറി ബില്‍ അടയ്ക്കാം. ഇതിനായി കസ്റ്റമര്‍ കെയര്‍ നമ്പറോ വാട്‌സ് ആപ്പ് ഗ്രൂപ്പോ ഏര്‍പ്പെടുത്താനാണ് ആലോചന.

അടുത്ത മാസം സ്‌പോട്ട് ബില്ലിന് ജീവനക്കാര്‍ വീടുകളില്‍ എത്തുമ്പോള്‍ ഉപഭോക്താവിന്റെ റീഡിംഗ് പരിശോധിച്ചാല്‍ മതി. സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തി അപ്പോള് തന്നെ പേമെന്റ് നടത്തുന്ന കാര്യവും പരിഗണനയിലാണ്. പ്രതിമാസ ബില്‍ അമിത കുടിശിക ഒഴിവാക്കാനും ബാധ്യതം കുറക്കാനും കെഎസ് ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വൈദ്യുതി ചാര്ജ് ഇനത്തില്‍ 3400കോടി രൂപയാണ് സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയിട്ടുള്ളത്. പ്രതിമാസ ബില്‍ ആകുമ്പോള്‍ അതാത് മാസം തന്നെ ബില്‍ അടക്കാന് പല സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു.

error: Content is protected !!