ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂരത്തുള്ള ചീർപ്പിങ്ങൽ ഓൾഡ് കട്ടിൽ നിന്ന് വെള്ളമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ബ്ലോക്ക് മെമ്പറും കര്ഷകനുമായ ഒടിയിൽ പീച്ചു പറഞ്ഞു.

ചീർപ്പിങ്ങൽ ഓൾഡ് കട്ടിൽ 10 എച്ച് പി യുടെ മോട്ടോർ വെച്ച് തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്യും. ഇത് മുക്കം തോട് വഴി വട്ടച്ചിറയിലൂടെ പള്ളിക്കത്താഴം തോട്ടിലേക്കും മോര്യകാപ്പിലേക്കുള്ള പോത്തും കുണ്ട് തോട്ടിലേക്കും വെള്ളമെത്തിക്കാനാണ് പദ്ധതിയെന്ന് കൃഷി ഓഫീസർ സംഗീത പറഞ്ഞു. ഇതിനായി തോട്ടിൽ താൽക്കാലിക തടയണ കെട്ടുന്ന പണി ആരംഭിച്ചു. മണൽ ചാക്കുകൾ നിറച്ചാണ് തടയണ നിർമിക്കുന്നത്. തോട്ടിലെ മറ്റു തടസ്സങ്ങളും നീക്കും. ഒടിയിൽ പീച്ചു, മെമ്പർ നടുത്തൊടി മുസ്തഫ, പാടശേഖര സമിതി ഭാരവാഹി റഷീദ് മറ്റത്ത്, എന്നിവരും കർഷകരും നേതൃത്വം നൽകി. തിരുത്തി പാടശേഖരത്തിലേക്ക് 15 ദിവസവും മോര്യ പാടശേഖരത്തിലേക്ക് ഒരു മാസത്തോളവും വെള്ളം വേണ്ടി വരും. വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ കൃഷി നടത്താറുള്ളത്.

error: Content is protected !!