ഐബി ഉദ്യോഗസ്ഥയുടെ മരണം, മലപ്പുറം സ്വദേശിയുമായുള്ള പ്രണയ തകർച്ച കാരണമെന്ന് പോലീസ്

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. മേഘ പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തൽ. ഐബിയിൽ തന്നെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ യുവതി മാനസികമായി തളർന്നുവെന്നുമെന്നാണ് പോലീസ് പറയുന്നത്. ഇതോടെ മേഘ ആത്മഹത്യ ചെയ്‌തുവെന്ന് പോലീസ് നിഗമനത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ബന്ധത്തിനെ കുറിച്ച് മേഘയുടെ ബന്ധുക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുമായുള്ള സൗഹൃദത്തെ കുറിച്ച് കുടുംബത്തോട് മേഘ തുറന്നുപറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഈ ബന്ധത്തിൽ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന.
എന്നാൽ പിന്നീട് മേഘയുടെ നിർബന്ധത്തിന് കുടുംബം വഴങ്ങുകയും വിവാഹത്തിന് സമ്മതിക്കുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്‌തതെന്ന്‌ കുടുംബം ആരോപിക്കുന്നു. ഇതാണ് മേഘയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകർ ഉൾപ്പെടെ ഇക്കാര്യം ശരിവയ്ക്കുന്നതാണ് കുടുംബം പറയുന്നത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റിന്റെ മൊഴി.

ഇതോടെ ഈ സമയം മേഘ ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം. എന്നാൽ അപകടത്തിൽ ഫോൺ പൂർണമായും തകർന്നതോടെ നേരിട്ട് വിവരങ്ങൾ എടുക്കുക സാധ്യമല്ല. ഈ സാഹചര്യത്തിൽ സൈബർ പോലീസിന്റെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനും, ഫോൺ ചെയ്‌തത്‌ ആരെയാണെന്ന് കണ്ടെത്താനുമാണ് പോലീസ് ശ്രമിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന 25കാരിയായ മേഘ. ഒരുവർഷം മുൻപാണ് മേഘ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി സ്വദേശിയാണ്.
മധുസൂദനൻ, നിഷ എന്നിവരുടെ ഏക മകളായിരുന്നു മേഘ. യുവതിക്ക് ഏതെങ്കിലും തരത്തിൽ പ്രശ്‌നം ഉണ്ടായതായി മാതാപിതാക്കൾക്ക് അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം കുടുംബം അറിഞ്ഞത്. ഇതോടെയാണ് അവർ പോലീസിനെയും ഐബിയെയും അന്വേഷണത്തിനായി സമീപിച്ചത്.

error: Content is protected !!