Saturday, July 12

അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജം ; ഏഴു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം

കോട്ടയം : ഏഴുവര്‍ഷം മുമ്പ് അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി യുവതി കേസ് പിന്‍വലിച്ചു. കടുത്തുരുത്തി കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് പൊലീസ് അധ്യാപകനായ ജോമോനെ അറസ്റ്റ് ചെയ്തു. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി. പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന്‍ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താന്‍ ആത്മഹത്യയ്ക്കുപോലും മുതിര്‍ന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

അധ്യാപകന്റെ ദുരിതജീവിതം അറിഞ്ഞ പരാതിക്കാരി ഭര്‍ത്താവിനൊപ്പം നാട്ടിലെത്തി. പ്രാദേശിക ദേവാലയത്തില്‍ വെച്ച് പരാതി വ്യാജമായിരുന്നുവെന്നും അധ്യാപകന്‍ നിരപരാധിയാണെന്നും വെളിപ്പെടുത്തി. ചിലരുടെ പ്രേരണയാലാണ് പരാതി നല്‍കിയതെന്നും അവര്‍ സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയില്‍ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു.

error: Content is protected !!