പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്.

പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു.

കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്തും. ഓരോ വ്യക്തിയും കൈയേറിയിട്ടുള്ള ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും രണ്ടാംഘട്ട നടപടികളിലേക്ക് കടക്കുക.

ഡപ്യൂട്ടി തഹസിൽദാർമാരായ എ.കെ. പ്രവീൺ, പി.കെ സുരേഷ്, വി.വി. ശിവദാസൻ, ടി.സുജിത്, താലൂക് സർവേയർ നാരായണൻ കുട്ടി, വില്ലേജ് ഓഫീസർമാരായ എൻ. പ്രദീപ് കുമാർ, ദീപുരാജ്, വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 14 അംഗ സംഘമാണ് പുഴയോരത്ത് പരിശോധന നടത്തിയത്.

error: Content is protected !!