
ഇടുക്കി : വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജം, മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെ 11 വർഷത്തിന് ശേഷം കോടതി വെറുതെവിട്ടു.
മൂന്നാർ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികള്‍ നല്‍കിയ പീഡന പരാതിയാണ് കോടതി വ്യാജമെന്ന് കണ്ടെത്തിയത്.
ഇടുക്കി മൂന്നാർ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനല്‍ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്.
എസ്‌എഫ്‌ഐ അനുഭാവികളായ വിദ്യാർത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസില്‍ വച്ച് തയ്യാറാക്കിയ പരാതിയില്‍ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തി. അഞ്ചു വിദ്യാർത്ഥിനികള്‍ ആണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ഇതില്‍ നാലുപേരുടെ മൊഴി പ്രകാരം നാല് കേസുകള്‍ എടുത്തു. രണ്ട് കേസുകളില്‍ അധ്യാപകനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. 2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും വിദ്യാർഥികള്‍ പരാതി നല്‍കി. തുടർന്ന് അറസ്റ്റായി കോടതി ആയി ശിക്ഷയായി ജോലി പോയി
പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികളുടെതെന്ന് കോടതി വിമർശിച്ചു. ഇതിന് കോളേജ് പ്രിൻസിപ്പല്‍ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു. ആനന്ദിനെ കുടുക്കാൻ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികള്‍ക്കൊപ്പം ചേർന്നതായാണ് ആരോപണം.