
മലപ്പുറം: മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കോഴിക്കോട്ടെ റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം.
കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.
ഫൊറന്‍സിക് സര്‍ജന്‍ ഡോ.രഹ്നാസ് അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇന്നു പൊലീസിനെ അറിയിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ വീണ്ടും കബറടക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പാങ്ങ് ചേണ്ടി കൊട്ടേക്കാരന്‍ നവാസിന്റെയും ഹിറ ഹറീരയുടെയും മകന്‍ ഇസന്‍ ഇര്‍ഹാനാണ് എടരിക്കോട് നോവപ്പടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിനു മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.
പിന്നാലെ കുട്ടിയുടെ ഖബറടക്കവും നടത്തി. ചികിത്സ നിഷേധിച്ചതാണു കുഞ്ഞിന്റെ മരണകാരണമെന്നു പ്രദേശവാസികളായ ചിലര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുട്ടിയുടെ മാതാവ് ഹിറ ഹറീര. ഈ മാസമാദ്യം കുട്ടിക്കു മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചിരുന്നില്ല. വീട്ടില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.
പാങ്ങ് ചേണ്ടി സ്വദേശികളായ രക്ഷിതാക്കള്‍ കഴിഞ്ഞവര്‍ഷം ജൂണിലാണു കുട്ടികള്‍ക്കൊപ്പം എടരിക്കോട്ടെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. ഇസന്‍ ഇര്‍ഹാനു പാങ്ങിലെ വീട്ടില്‍ ജന്മം നല്‍കിയശേഷമാണു കുടുംബം എടരിക്കോട്ടേക്കു താമസം മാറുന്നത്. പ്രസവവിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ആധുനിക ചികിത്സാരീതികളെ വിമര്‍ശിച്ചും ധാരാളം പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ ഹറീര പങ്കുവച്ചിരുന്നു.