വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.

ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് അതിന് തയ്യാറായില്ല. ബുക്ക് ചെയ്ത പ്രകാരമുള്ള ഫോണ്‍ അനുവദിച്ചിട്ടുണ്ടെന്നും മാറ്റിത്തരാനാവില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ഫോണ്‍ വിലയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം പണം അനുവദിക്കാത്ത പക്ഷം 12% പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

error: Content is protected !!