കുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി 

മൂന്നുവർഷംകൊണ്ട് ബിരുദമോ നാലുവർഷംകൊണ്ട് ഹോണേഴ്‌സ് ബിരുദമോ അഞ്ചു വർഷം കഴിയുമ്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ വിദ്യാർത്ഥിയുടെ താൽപ്പര്യാനുസരണം  ഉറപ്പാക്കാമെന്ന സവിശേഷതയോടെയാണ് കാലിക്കറ്റ് സർവകലാശാല  ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന്  പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയും സെൻറർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവകലാശാലയിൽ മുപ്പതിലേറെ പഠന വകുപ്പുകളുണ്ട്.  മുഖ്യ വിഷയങ്ങൾക്ക് പുറമേ ഇവയിൽ നിന്ന് താല്പര്യമുള്ള മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അസുലഭാവസരമാണ് സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ലഭ്യമാകുന്നത്. കുറഞ്ഞ ചിലവിൽ പഠനം പൂർത്തിയാക്കാമെന്നതും സവിശേഷതയാണ്. പ്രവേശന പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നടക്കുന്നതിന് സഹായകമായ വിവരങ്ങൾ കൂടി സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

സർവകലാശാലാ ഭാഷാ വിഭാഗം ഡീൻ ഡോ. എ.ബി. മൊയ്തീൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. ഫിസിക്സ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മുഹമ്മദ് ഷഹീൻ തയ്യിൽ, കംപാരിറ്റീവ് ലിറ്ററേച്ചർ ആൻ്റ് റഷ്യൻ പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ദിവ്യ, സംസ്കൃത വിഭാഗം മേധാവി ഡോ. കെ.കെ. അബ്ദുൽ മജീദ്,  ഇക്കണോമിക്സ് പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. റജുല ഹെലൻ കെ.പി എന്നിവർ അതത് പഠനശാഖകളെക്കുറിച്ച് വിശദീകരിച്ചു. പി.ജി. വിദ്യാർത്ഥി നിദർശ് ഓൺലൈൻ അപേക്ഷാ സമർപ്പണരീതി പരിചയപ്പെടുത്തി. സിജി പി.ആർ. വിഭാഗം ഡയറക്ടർ എം.വി. സക്കറിയ മറ്റു കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു. സിജി സെക്രട്ടറി കബീർ പരപ്പൊയിൽ സ്വാഗതവും കരിയർ വിഭാഗം ഡയറക്ടർ കെ. അസ്കർ നന്ദിയും പറഞ്ഞു.

error: Content is protected !!