ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവും യുവതിയും പിടിയില്‍

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി അബോധാവസ്ഥയിലാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കൊച്ചി സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂര്യ ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ശരത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ സൂര്യ മൊബൈലില്‍ ചിത്രീകരിച്ചു. തിങ്കളാഴ്ച്ച തിരിച്ച് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇടത്തല പൊലീസില്‍ പരാതി നല്‍കി. ഇവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഡിസിപി നിഥിന്‍ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ മാരായ അനീഷ് കുമാര്‍, മുനീര്‍, അനില്‍കുമാര്‍, സി പി ഒ മാരായ ശ്യാം, സെല്‍വദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!