
തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി.
സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
“അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പിന്തുണ അറിയിച്ചു. സ്കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ, വിഎച്ച്എസ്ഇ ട്രാൻസ്ഫർ നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.
കായികാധ്യാപകരുടെ തസ്തികനിർണയം സംബന്ധിച്ച് 2017 ൽ നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവ് പുന:സ്ഥാപിക്കും. വിദ്യാർഥി, കായികാധ്യാപക അനുപാതം 1:500 എന്നതിൽ നിന്ന് 1:300 ആക്കി മാറ്റുന്ന കാര്യവും ഹയർസെക്കൻഡറി മേഖലയിലും എൽ പി വിഭാഗത്തിലും കായികാധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കും.
2025-26 ലെ വിദ്യാഭ്യാസ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.