അമീബിക് മസ്തിഷ്‌ക ജ്വരം ; 14 കാരന് രോഗമുക്തി ; രാജ്യത്ത് ആദ്യം

കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സ തേടിയിരുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രോഗം നേരത്തെ തിരിച്ചറിയാന്‍ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ഡോ.അബ്ദുള്‍ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനിയില്‍ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിയെന്നും അത് കുട്ടിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടിക്ക് ലക്ഷണങ്ങള്‍ കണ്ട് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തകരാണ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് അയച്ചത്. പിന്നീടാണ് കോഴിക്കോടുള്ള ബിഎംഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് വേണ്ടി ജര്‍മ്മനിയില്‍ നിന്ന് മില്‍റ്റൊഫോസിന്‍ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കിയ ആരോഗ്യവകുപ്പ് കുട്ടിയെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി. മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിലാണ് രോഗമുക്തി നേടി കുട്ടി വീട്ടിലേക്ക് മടങ്ങിയത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം കൂടുകയും, അപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലര്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്.

error: Content is protected !!