Tuesday, September 1

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിക്ക് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000 രൂപ നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. 2023 നവംബര്‍ എട്ടിന് കടുത്ത കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കടലില്‍ ബോട്ട് മുങ്ങി തകര്‍ന്നു. ബോട്ട് മൂന്നു ലക്ഷം രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും കമ്പനി ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു. മതിയായ കാരണമില്ലാതെയാണ് ക്ലെയിം തള്ളിയതെന്ന് കമ്മീഷന്‍ കണ്ടെത്തി.

ഇന്‍ഷുര്‍ ചെയ്ത തുകയായ 3,00,000 രൂപ, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരം 50,000 രൂപ, കോടതി ചെലവ് 5,000 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്. 45 ദിവസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒന്‍പതു ശതമാനം പലിശ നല്‍കണം.

കമ്മീഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ്, അംഗങ്ങളായ പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവരുടേതാണ് വിധി.