വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിതാവും സഹോദരങ്ങളും പിടിയില്‍, യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചതും പ്രതി

കരുവാരക്കുണ്ട്: തുവ്വൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.

ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നിലവിലുണ്ടായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ പറമ്പിലുള്ള മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ചിരുന്നു.

ഒഗസ്റ്റ് പതിനൊന്നിന് ഉച്ചയ്ക്ക് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് കൃഷിഭവനില്‍ നിന്ന് സുജിത ഇറങ്ങുന്നത്. പിന്നീട് സുജിതയെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നും ഉണ്ടായില്ല. രാവിലെ തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോഴും സുജിതയുണ്ടായിരുന്നു.

തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരില്‍ തന്നെയുള്ള സ്വര്‍ണക്കടയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയിരുന്നു. സുജിതയുടെ സ്വര്‍ണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്ണുവാണ് ആഭരണങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുന്‍പ് തന്നെ വിഷ്ണു തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.

സുജിതയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു വിഷ്ണു. സുജിതയുടെ ഫോണില്‍ നിന്ന് അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

error: Content is protected !!