തിരൂർ : കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് 84 ഗഡുക്കളായി തിരിച്ചടയ്ക്കാം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സഹകരണത്തോടെ മദ്രസ അധ്യാപകർക്ക് പലിശരഹിത സ്വയംതൊഴിൽ വായ്പയും നൽകുമെന്ന് മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമനിധി ചെയർമാൻ കാരാട്ട് റസാഖ് ആമുഖ പ്രഭാഷണം നടത്തി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ടി. നസീമ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ഡോ.സയ്യിദ് മുത്തു കോയ തങ്ങൾ, മുജീബ് മദനി ഒട്ടുമ്മൽ, കെ.പി.എച്ച് തങ്ങൾ, ഡോ.ജലീൽ മലപ്പുറം, ഉമർ ഫൈസി മുക്കം , ഹാരിസ് ബാഫഖി തങ്ങൾ, ഹാജി പി കെ മുഹമ്മദ്, ക്ഷേമനിധി ചീഫ് എക്സി. ഓഫീസർ പി എം ഹമീദ്, അബ്ദുറഹിമാൻ മുഈനി, കമറുദ്ദീൻ മൗലവി, സിദ്ധീഖ് മൗലവി അയിലക്കാട്, ഒ പി ഐ കോയ, പി.സി സഫിയ ടീച്ചർ, മുസ്തഫ തങ്ങൾ, ഇ. യാക്കൂബ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
ആലത്തിയൂർ മൈനോറിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ മുനീറ, അഡ്വ മുഹമ്മദ് ത്വയ്യിബ് ഹുദവി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ 180 പേർക്ക് വിവാഹ സഹായം വിതരണം ചെയ്തു. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ആദരിച്ചു.