15 വര്‍ഷം മുന്നെ നടന്ന 17 കാരിയുടെ തിരോധാനം കൊലപാതകം ; തുമ്പായത് എല്ലിന്‍ കഷ്ണം ; പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് എം.സി.രാമന്‍ മകളെ കാണാനില്ലെന്ന് കാണിച്ച് 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് 2021ല്‍ ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നല്‍കിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ കോടതിയെ അറിയിച്ചു. 2022 വരെ കേസ് തുടര്‍ന്നിരുന്നു. എന്നാല്‍ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023 ല്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ശേഷം 2024 ഡിസംബര്‍ 9 ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാന്‍ പ്രതിയുടെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഏറ്റവും ഒടുവില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ പാണത്തൂര്‍, പവിത്രം കയ പുഴയില്‍ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎന്‍എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

error: Content is protected !!