
തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും. എറണാകുളത്താണ് വിജയശതമാനം കൂടുതൽ. വിജയ ശതമാനം കുറവ് കാസർകോട് ജില്ലയിലാണ്.
3,70,642 വിദ്യാർത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരി പഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാർത്ഥികളാണ്. സർക്കാർ സ്കൂളുകളിൽ 73.23% വിജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16% ആണ് വിജയം. അൺ എയ്ഡഡ്-75.91%, സ്പെഷ്യൽ സ്കൂൾ-86.40% എന്നിങ്ങനെയാണ് വിജയശതമാന കണക്ക്.
മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർത്ഥി കളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.