
തിരൂരങ്ങാടി: കേരളത്തിലെ സൂഫി ജീവിതങ്ങളും സമുദ്രസഞ്ചാരങ്ങളും കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ.
187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന ‘മമ്പുറം തങ്ങളുടെ ലോകം’ മൂന്നാമത് സെമിനാർ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി.
“സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും” എന്ന വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ് സംസാരിച്ചു. കച്ചവട-വിശ്വാസ ബന്ധങ്ങളും മമ്പുറം തങ്ങന്മാർ ഉൾപ്പെടെയുള്ള സൂഫികളും സൃഷ്ടിച്ച ബഹുസ്വരതയും സാർവലൗകികതയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് കേരള ചരിത്രം സമ്പൂർണ്ണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്ങളുടെ സാംസ്കാരിക – സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും കേരളത്തിലെ മഹത്തായ മുസ്‌ലിം ജ്ഞാനപാരമ്പര്യത്തിൻ്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. അറബി, ഹിബ്രു, പേർഷ്യൻ ഭാഷകളടക്കം ഉപയോഗിച്ച് കേരളത്തിലെ സമുദ്രസഞ്ചാരങ്ങൾക്ക് ഗവേഷണപ്രാധാന്യം നൽകണമെന്നും പ്രൊഫ. ഇല്യാസ് അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി ടുഡേ.
“മണ്ണും പൊന്നും ഒന്നായി കണ്ടോവർ’: തൊഴിൽ മാപ്പിളമാരും മമ്പുറം കാലത്തെ മലബാർ സമ്പദ്-വ്യവസ്ഥയും” എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ വിഷയാവതരണം നടത്തി. “മമ്പുറം തങ്ങളുടെ മരണാനന്തര ജീവിതങ്ങൾ” എന്ന വിഷയത്തിൽ അശോക സർവകലാശാല പി.എച്ച്.ഡി ഗവേഷകൻ സർഫറാസ് ഇ.പി പ്രബന്ധം അവതരിപ്പിച്ചു.
യു. ശാഫി ഹാജി ചെമ്മാട്, അശ്റഫ് തങ്ങൾ, റഷീദ് ഹുദവി ഏലംകുളം, പി.എ ശക്കൂർ ഹുദവി, അനീസ് ഹുദവി കംബ്ലക്കാട് എന്നിവർ പങ്കെടുത്തു.
Photo Caption:
187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി സംഘടിപ്പിച്ച ‘മമ്പുറം തങ്ങളുടെ ലോകം’ സെമിനാറിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം.എച്ച് ഇല്യാസ് സംസാരിക്കുന്നു.