Sunday, June 7

കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട് : കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മല്‍ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകന്‍ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്.

തോട്ടത്താംകണ്ടി ഭാഗത്ത് മകനൊപ്പം പുഴയില്‍ തുണി അലക്കാനായി പോയതായിരുന്നു രമ്യ. ഇതിനിടെ കുട്ടി കാല്‍വഴുതി പുഴയിലെ ഒഴുക്കിലേക്ക് വീഴുകയായിരുന്നു. മകന്‍ ഒഴുക്കില്‍പെട്ടത് കണ്ട് ശിവനന്ദിനെ രക്ഷിക്കാനായി രമ്യ പുഴയിലേക്ക് എടുത്തുചാടിയെങ്കിലും ഇരുവരും ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ പുഴയില്‍ നിന്ന് രമ്യയെ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനായി നാദാപുരം, പേരാമ്പ്ര അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും പോലീസും ചേര്‍ന്ന് പുഴയില്‍ വിപുലമായ തെരച്ചില്‍ നടത്തി. ഏറെ നേരത്തെ ആശങ്കാകുലമായ തെരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമ്യ കടിയങ്ങാടില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

error: Content is protected !!