തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം : തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്തുകുഴിയില്‍ വീട്ടില്‍ അജ്മല്‍, കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു, എലത്തൂര്‍ പുതിയനിരത്ത് എലത്തുക്കാട്ടില്‍ ഷിജു, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ കേളംപീടിക സ്വദേശി ജിഷ്ണു, തൃശ്ശൂര്‍ കോടാലി പട്ടിലിക്കാടന്‍ സുജിത്ത് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്‌മണ്യം സ്വര്‍ണ്ണം വാങ്ങുന്നതിനായാണ് സുഹൃത്തുമായി മാര്‍ച്ച് 16 പുലര്‍ച്ചെ 5 ന് പൂക്കോട്ടൂരിലെത്തിയത്. ബസിറങ്ങി നടന്നു പോകവേ കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റികൊണ്ട് പോയി പണം അപഹരിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ ഐപിഎസിന് ലഭിച്ച പരാതിയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബിനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ബസന്തിനാണ് അന്വേഷണചുമതല. സബ് ഇന്‍സ്പെക്ടര്‍മാരായ അശോകന്‍, ബാലമുരുഗന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് ചാക്കോ, റിയാസ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഐ. കെ ദിനേശ്, മുഹമ്മദ് സലിം, കെ. കെ ജസീര്‍, ഷഹേഷ് രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!