പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം.

സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നുവേണം മനസിലാക്കാനെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ആരോപണത്തിന് പിന്നാലെ എംഎല്‍എ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തി. പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പ്രതികരണം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്.അവര്‍ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാര്‍ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്. അനന്തുകൃഷ്ണന്‍ മാത്രമല്ല ഈ തട്ടിപ്പില്‍. ഞങ്ങളും ഇതില്‍ ഇരയായവര്‍ ആണ്. സെപ്റ്റംബര്‍ മാസത്തില്‍ ആണ് അവസാനം ആയി പണം കൊടുത്തത്. സാധനം കിട്ടാതായപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് അറിയിച്ചു. സിഎസ്ആര്‍ ഫണ്ട് പാസായി ഉടന്‍ നല്‍കും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞു.

അതേസമയം, അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല. പണം എവിടേക്ക് പോയി എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ബിനാമി അക്കൗണ്ടുകള്‍പ്പെടെ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കള്‍ വാങ്ങിയതായും, വാഹനങ്ങല്‍ വാങ്ങിയതായും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കോ മറ്റ് വിഐപികള്‍ക്കോ പണം നല്‍കിയതായി അനന്തു സമ്മതിച്ചിട്ടില്ല. അനന്തുവിന്റെ പണമിടപാടുളും പണം കൈമാറിയതിന്റെ ബാങ്ക് രേഖകളും പൂര്‍ണമായും പരിശോധിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും, സംസ്ഥാനത്ത് ഉട നീളം കേസുകളുള്ളതിനാലും പകുതിവില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടന്‍ ഏറ്റെടുക്കാനാണ് സാധ്യത.

error: Content is protected !!