വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ടുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി ; ഭര്‍ത്താവിന് തടവും പിഴയും

കൊല്ലം : വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം ശിക്ഷയും 6 ലക്ഷം പിഴയും. മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേര്‍ഡിനെ ആണ് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. ഭാര്യ വര്‍ഷ, മക്കളായ 2 വയസുള്ള അലന്‍, മൂന്നു മാസം പ്രായമുള്ള ആരവ് എന്നിവരെ എഡ്വേര്‍ഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ശിക്ഷ വിധിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് അനസ്‌തേഷ്യയ്ക്കു മുന്‍പു മസില്‍ റിലാക്‌സേഷന് വേണ്ടി നല്‍കുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്.

മുറിയില്‍ അബോധാവസ്ഥയിലെന്ന രീതിയില്‍ അഭിനയിച്ചു കിടന്ന എഡ്വേര്‍ഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതി കുറ്റ സമ്മതവും നടത്തി.

error: Content is protected !!