വേങ്ങരയില്‍ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ സംഭവം ; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വേങ്ങര : വേങ്ങരയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിരയായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

അതേസമയം നവവധുവിന് ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഭര്‍ത്താവ് മുഹമ്മദ് ഫായിസിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചയ്ക്ക് ശേഷം മെയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോയി. ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.

മര്‍ദ്ദനത്തിന് പുറമേ വനിതാ കമ്മീഷന്‍ അദാലത്തില്‍ പറഞ്ഞ പ്രകൃതി വിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കല്‍ പരിശോധന നടത്തിയില്ല. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

error: Content is protected !!