‘ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നു’ ; രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രിംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളത്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്നവിധത്തലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം.

രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്താണ് കേരളം റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിശദമായ നിയമോപദേശം കേരളം തേടിയിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപതിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ പക്കല്‍ ചില ബില്ലുകളുണ്ട്. ആ ബില്ലുകള്‍ ഉചിത സമയത്ത് അംഗീകാരം നല്‍കി മടക്കി ലഭിക്കുന്നില്ല. വര്‍ഷങ്ങളോളം ഗവര്‍ണര്‍ വൈകിപ്പിച്ച ബില്ലുകളാണിവ. അതിനാല്‍ ഈ ബില്ലുകളില്‍ ഒരു തീരുമാനം സമയബന്ധിതമായട്ടുണ്ട് ഉണ്ടാകേണ്ടതാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും ബില്ലുമായി ബന്ധപ്പെട്ട നടപടിക്രനമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

ഭരണഘടനാപരമായി തെറ്റായ കീഴ്വഴക്കമാണെന്നാണു കേരളം ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ തോന്നുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ 7 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതില്‍ ലോകായുക്ത ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. 4 ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2 ബില്ലുകളില്‍ തീരുമാനം വരാനുമുണ്ട്. രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണമറിയില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നതെന്നാണ് കേരളത്തിന്റെ ആരോപണം.

error: Content is protected !!