
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്താനുള്ള നീക്കം നടക്കുകയാണ്.
തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആനക്കാംപൊയിലില്‍ നിന്ന് മുക്കത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുവമ്പാടി – പുല്ലൂരാംപാറ റൂട്ടില്‍ കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് കുത്തനെ തലകീഴായി മറിയുകയായിരുന്നു. കലുങ്കില്‍ ഇടിച്ചശേഷമാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. ബസിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കുത്തി നില്‍ക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കുത്തനെ വീണതോടെ പിന്‍ഭാഗത്തുണ്ടായിരുന്നവരും മുന്നിലേക്ക് വീണു. ഇതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
അതേസമയം, അപകടത്തില്‍ ഗതാഗത മന്ത്രി കെബി ഗണേല്‍് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി എംഡിയോയാണ് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.