വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്

നിലമ്പൂര്‍ : അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ സ്വരാജ് സൗഹൃദ സന്ദര്‍ശനമാണെന്നും വ്യക്തമാക്കി.

ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദര്‍ശനം തര്‍ക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ ചര്‍ച്ചയാക്കേണ്ടതില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. തന്റെ ശരീര ഭാഷയില്‍ യാതൊരു ആത്മവിശ്വാസക്കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വി വി പ്രകാശിന്റെ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചാണ് ആദ്യമായി പ്രകാശ് ഭാര്യയെ പരിചയപ്പെടുത്തിയതെന്നും വിവി പ്രകാശമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനുശേഷം ആണ് മടക്കം എന്നും കോണ്‍ഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശ്. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സ്വരാജ് പറഞ്ഞു.

error: Content is protected !!