കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശമെന്ന ഖ്യാതി കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിന് സ്വന്തം. വിവിധ രൂപത്തിലുള്ള കല്‍വെട്ട് ഗുഹകള്‍, ഒമ്പത് തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കാല്‍ക്കുഴികള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നാഗപറമ്പ് – വലിയ പറപ്പൂര്‍ റോഡോരം കുഴിക്കുമ്പോഴാണ് ഗുഹയുടെ ഒരു ഭാഗം കണ്ടത്. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഖനന നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍ കണ്ടെടുത്തത്.

അര്‍ദ്ധ വൃത്താകൃതിയില്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത മണ്ണില്‍ പതിക്കുന്ന കല്‍രൂപങ്ങളാണ് തൊപ്പിക്കല്ലുകള്‍. കമിഴ്ത്തിവച്ച തൊപ്പിയുടെ രൂപത്തിലുള്ളതിനാലാണ് തൊപ്പിക്കല്ലുകളെന്ന് ഇവ അറിയപ്പെടുന്നത്. ചെറുതും വലുതുമായ ഒമ്പത് തൊപ്പിക്കല്ലുകളാണിവിടെ കണ്ടെത്തിയത്. ഒരു പ്രദേശത്ത് തന്നെ ഇത്രയധികം തൊപ്പിക്കല്ലുകള്‍ കണ്ടെത്തുന്നത് ആദ്യമാണെന്ന് കൃഷ്ണരാജ് പറയുന്നു. 2,500 വര്‍ഷം പഴക്കമുള്ള ഇത്തരം ശിലാരൂപങ്ങള്‍ അക്കാലത്തെ ശവമടക്കുമായി ബന്ധമുള്ളവയാണ്. മൃതാവശിഷ്ടങ്ങള്‍ മണ്‍പാത്രങ്ങളിലാക്കി അടക്കം ചെയ്ത് അതിന് മുകളിലായി ഇത്തരം ശിലാസ്മാരകങ്ങള്‍ പണിതിരുന്നു.

ഇവിടെ നടക്കുന്ന മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നിരവധി ശേഷിപ്പുകള്‍ കാണാറുണ്ട്. പലതും പ്രാധാന്യമറിയാതെ സംരക്ഷിക്കപ്പെടാതെ പോവുകയാണ്. സമീപ പ്രദേശമായ തിരുന്നാവായയിലും മഹാശിലാകാല ശേഷിപ്പുകള്‍ കാണാറുണ്ട്. വ്യത്യസ്തമായ മഹാശിലായുഗ ശേഷിപ്പുകള്‍ ഒരു പ്രദേശത്ത് തന്നെ കണ്ടുവരുന്നുവെന്ന പ്രത്യേകത തിരുന്നാവായയ്ക്ക് ഉണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ തൊപ്പിക്കല്ലുകള്‍ ഇനിയും കണ്ടെത്താനാവുമെന്നും പ്രദേശവാസികള്‍ പറയുന്നു.

error: Content is protected !!