നിപ മരണം ; ജില്ലയില്‍ വാര്‍ഡ് തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് 24 കാരന്‍ മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയില്‍ വാര്‍ഡ് തിരിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,5,6,7, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ വാര്‍ഡ് പരിധികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ ചുവടെ.

1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല.

  1. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
  2. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.
  3. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.

മലപ്പറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

  1. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
  2. പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
  3. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
  4. കല്യാണം,മരണം,മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
  5. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികില്‍സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
  6. പക്ഷികള്‍, വവ്വാലുകള്‍. മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  7. പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483 2732010, 04832732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.

മേല്‍ ഉത്തരവ് കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് വരുത്തേണ്ടതാണെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!