സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം

തിരൂരങ്ങാടി : സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഉമര്‍ഫൈസി മുക്കം ലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പുറമേ ലീഗിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനം സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതും ചര്‍ച്ചയായിരുന്നു. ഇത് ഇടത് അനുകൂല നീക്കമാണെന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല നേതാവായ ബഹാവുദ്ദീന്‍ നദ്വി വിമര്‍ശനവുമായി രംഗത്ത് വന്നത്.

error: Content is protected !!