Friday, September 4

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.