Wednesday, September 2

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും.

അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ മർദ്ദിച്ചത്. നടന്നത്. ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. ഇയാളുമായി തർക്കമുണ്ടായ യുവാവാണ് അഷ്റഫ് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിൽച്ചതായി പ്രചരിപ്പിച്ചത്.

കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കുടുപ്പു സ്വദേശി ദീപക് കുമാറെന്ന 33 കാരൻ്റെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തില്‍ 25 പേരെങ്കിലും പങ്കാളികളായെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

കുല്‍ശേഖർ നിവാസിയായ ദീപക് കുമാർ (33) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അല്‍വാറസ് (41), ശ്രീദത്ത (32), രാഹുല്‍ (23), പ്രദീപ് കുമാർ (35), മനീഷ് ധേതന്തി (35), (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലേക്ക് കുഡുപ്പുവില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. പ്രാദേശിക പൊലീസും മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും ഉടൻതന്നെ സംഭവസ്ഥലം സന്ദർശിച്ച്‌ വിശദമായ പരിശോധന നടത്തി. ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കാണാത്തതിനാല്‍ മരണകാരണം നിർണയിക്കാൻ ഫോറൻസിക് വിദഗ്ധർ പോസ്റ്റ്‌മോർട്ടം നടത്താൻ ശിപാർശ ചെയ്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിനു സമീപം നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം.മരിച്ചയാളെ ഒരു കൂട്ടം ആളുകള്‍ കൈകള്‍, വടികള്‍ എന്നിവ ഉപയോഗിച്ച്‌ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സമീപത്തുണ്ടായിരുന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും, സംഘം ആക്രമണം തുടർന്നു.
ഇത് ഇരയുടെ മരണത്തില്‍ കലാശിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ മരണകാരണം ആന്തരിക രക്തസ്രാവവും പിറകില്‍ ഒന്നിലധികം തവണ മൂർച്ചയുള്ള ബലപ്രയോഗത്തിലൂടെയുണ്ടായ ആഘാതവും വൈദ്യസഹായത്തിന്റെ അഭാവവുമാണെന്ന് മനസ്സിലായി.

ഇതര സമുദായക്കാരനായ യുവാവുമായി വാക്കേറ്റമുണ്ടാവുകയും ഇതു മർദനത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സാമുദായിക സൗഹാർദം തകർക്കുമെന്നും പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. സാമൂഹിക സൗഹാർദം നിലനിർത്തണമെന്നും ഊഹപ്രചാരണങ്ങള്‍ക്കിരയാവരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.