മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ.

താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

വീഡിയോ

ഇസ്ഹാഖിനെ മാരകായുധങ്ങളുമായി വന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. വിദേശത്തുനിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. തട്ടിക്കൊണ്ടുപോയശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം ഇസ്‌ഹാഖ് വാഹകനുമായി ചേർന്ന് തട്ടിയെടുത്തെന്നും ഉരുക്കിവിറ്റു പണം വാങ്ങിയെന്നും ഇത് തിരികെ നൽകാത്തതുകൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ അറിയിച്ചതായി പോലീസ് പറഞ്ഞു. ഇസ്ഹാഖ് സ്വർണക്കവർച്ച, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയും താനൂർ പോലീസ് സ്റ്റേഷനിൽ ഗുണ്ടാപട്ടികയിലുള്ളയാളുമാണ്. പയ്യോളി പോലീസ് സ്റ്റേഷനിലെ കവർച്ചക്കേസിലും പ്രതിയാണ്.

പരപ്പനങ്ങാടി എസ്.ഐ. നവീൻ ഷാജ്, പരമേശ്വരൻ, പോലീസുകാരായ അനിൽ, മുജീബ്, രഞ്ജിത്ത്, ഡാൻസഫ് ടീം അംഗങ്ങളായ വിപിൻ, അഭിമന്യു, ആൽബിൻ, ജിനേഷ്, സബറുദീൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കൂടുതൽ പ്രതികൾ കേസിലുൾപ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

error: Content is protected !!