Thursday, August 6

പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയെ തുടർന്ന് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അധികൃതർ സ്ഥലം സന്ദർശിച്ചു.

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റിഥു, ഓവർസിയർ സഫീർ, പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച സ്ലാബിന്റെ നിർമാണരീതിയും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇന്റർലോക്ക് കട്ടകൾ പാകാതെ ഒഴിവാക്കിയ ഭാഗങ്ങളും, ഹാൻഡ് ഡ്രിൽ സ്ഥാപിക്കുന്നതിനായി മഴവെള്ളം ഒഴിവായി പോകേണ്ട റോഡിലേക്കുള്ള ഭാഗം ഉയർത്തിയതിനാൽ മഴവെള്ളം റോഡിലേക്ക് ഇറങ്ങാത്ത സ്ഥിതിയാണെന്നുംനേരിൽ വിലയിരുത്തി. മഴക്കാലത്ത് നടപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നേരിടേണ്ടിവരുന്ന ദുരിതവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രശ്നത്തിന് അടിയന്തരമായി സ്ഥിരമായ പരിഹാരം കാണുന്നതിനായി ആവശ്യമായ സാങ്കേതിക പരിശോധന നടത്തി അനുമതി ലഭ്യമാക്കി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നടപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് അബ്ദുറഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി ബസ് സ്റ്റാൻഡ്, കോടതി, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ,പനയത്തിൽ പള്ളി, എന്നിവിടങ്ങളിലേക്ക് ദിവസേന അഞ്ഞുറ് കണക്കിന് ആളുകൾ ഈ നടപ്പാത ഉപയോഗിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളും ആവർത്തിച്ചു.

ഫോട്ടോ : പൊതുമരാമത്ത് അസി: എൻജിനീയറുടെ നേതൃത്വത്തിൽ പരാതി സ്ഥലപരിശോധന നടത്തുന്നു.

error: Content is protected !!