നന്തന്‍കോട് കൂട്ടക്കൊല ; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ശിക്ഷാവിധിയില്‍ വാദം നാളെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനാണ് കേരളക്കര ക്രൂര കൊലപാതകം അറിയുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരാനൊരുങ്ങുന്നത്. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്ട് ദിവസത്തിന് ശേഷം ലളിതയെ കൊലപ്പെടുത്തി. എട്ടാം തീയതി ഈ മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പുകയും ദുര്‍ഗന്ധവും വന്നപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അപ്പോഴേയ്ക്കും കേദല്‍ ഓടി രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് പോയ പ്രതി പത്താം തീയതി തിരികെയെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു. പക്ഷേ കേദല്‍ തിരിച്ചുവന്നു. അച്ഛന്‍ വഴക്കു പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. താന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്നും അത് കാണാനെന്നും പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കസേരയില്‍ ഇരുത്തി, ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോഗിച്ച് കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അച്ഛനെയും സഹോദരിയെയും ഇതുപോലെ തന്നെ കൊലപ്പെടുത്തി. ഇവരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ലളിത എന്ന സ്ത്രീയെയും കൊലപ്പെടുത്തി. കേദലിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സാക്ഷ്യപ്പെടുത്തിയിരുന്നു.

error: Content is protected !!