Monday, July 14

മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. മോര്‍ഫ് ചെയ്ത ചിത്രം വ്യാജ ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് തസ്രീഫ് 21,പുത്തന്‍വീട്ടില്‍ കൊട്ടപ്പുറം, മുഹമ്മദ് നിദാല്‍ 21,തയ്യില്‍, കൊട്ടപ്പുറം, മുഹമ്മദ് ഷിഫിന്‍ ഷാന്‍ 22,ചോലക്കാതൊടി പുളിക്കല്‍ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ സന്ദേശങ്ങള്‍ അയക്കുകയും വിഡിയോ ദൃശ്യം അയച്ചും ഭീഷണിപെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാന്‍ പോകുകയാണെന്നു മനസ്സിലാക്കി പിന്തുടര്‍ന്ന് സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്റ്റിയിലുള്ള പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊണ്ടോട്ടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍, എസ് സി പി ഓ അബ്ദുള്ള ബാബു, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു

error: Content is protected !!