
തിരൂർ: വാക്കുതർക്കത്തിനിടെ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു. തിരൂർ തെക്കൻ അന്നാരയിലെ കുഴിപ്പയിൽ ഉണ്ണ്യാലൻ്റെ മകൻ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാധയാണ് വേലായുധന്റെ ഭാര്യ. ജിതേഷ്, ജീന എന്നിവരാണ് മറ്റ് മക്കൾ.