Saturday, April 4

പെരുന്നാൾ ഡ്രസ്സെടുത്ത് വരുമ്പോൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടി

അരീക്കോട് : പുതിയ വിവാഹം കഴിക്കാനായി ഭാര്യയെയും മക്കളെയും പെരുന്നാളിന് പുതു വസ്ത്രങ്ങൾ വാങ്ങിവരുമ്പോൾ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതിയെ ആണ് 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായത് .
വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ കർണ്ണാടകയിലെ പരപ്പ അഗ്രഹാരത്തില്‍ വെച്ച്‌ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍.

2013 ജൂലൈയിലായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒളവട്ടൂർ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം വസ്ത്രങ്ങൾ വാങ്ങി വരുമ്പോൾ സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ വാഹനത്തിന്റെ ടയർ പഞ്ചറായി അപകടമുണ്ടായതാണെന്നായിരുന്നു ഷരീഫ് ആദ്യം പറഞ്ഞിരുന്നത്. രണ്ട് വയസ്സുകാരിയായ മകളുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാള്‍ തന്നെയാണ് വിവരം അറിയിച്ചത്.

ഭാര്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച്‌ ജീവിക്കാനായിരുന്നു ഷരീഫിന്റെ പദ്ധതിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കുറ്റകൃത്യം നടന്ന് 76-ാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാല്‍ 2014 ഏപ്രിലില്‍ മഞ്ചേരി സെഷൻസ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതീവ രഹസ്യമായി നീങ്ങിയാണ് കർണ്ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

ഹീനമായ കുറ്റകൃത്യം നടന്ന് 76-ാം ദിവസം അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ, പ്രതിക്ക് ജാമ്യം ലഭിച്ചു.

2015 ഏപ്രില്‍ 22ന് മുങ്ങിയതിനു ശേഷം ഇയാളെക്കുറിച്ച്‌ വിവരമൊന്നുമില്ലായിരുന്നു. ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!